Wednesday 18 May 2011

"ഓട്ടോ" വരുന്നേ ഓടിക്കോ!

                                                              നമ്മൾ കേരളീയര്‍ക്ക് ഏറ്റവും ഇഷ്ടവിഷയം ആയി തീര്‍ന്നിരിക്കുന്നു സ്ത്രീ പീഡനം. ഇതിനു പുതിയ വഴികള്‍ കണ്ടു പിടിക്കുന്നതിലും നമുക്കുള്ള കഴിവ് സമ്മതിച്ചേ തീരൂ. വഴിവക്കിലും ബസ്സിലും തീവണ്ടിയിലും ഒക്കെ നിര്‍ബാധം  നടക്കുന്ന പ്രക്രിയ ആയതു കൊണ്ട് അതിനിപ്പോള്‍ വലിയ വാര്‍ത്താ പ്രാധാന്യം നഷ്ട്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ പീഡന വാര്‍ത്ത കേട്ടാല്‍ "ഇതിലിത്ര പറയാനും കേള്‍ക്കാനും എന്തിരിക്കുന്നു" എന്ന മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ട് മലയാളികള്‍. അപ്പോള്‍ പിന്നെ ഈ പോസ്റ്റിന്റെ പ്രസക്തി എന്ത് എന്ന ചോദ്യം ന്യായമായും പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ  സര്‍ക്കാര്‍ ബസ്സില്‍ കയറിയ ഗവ.ഉദ്യോഗസ്ഥയെ കണ്ടക്ടര്‍ ആണ് കയറി പിടിച്ചത്.അവര്‍ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചത് കൊണ്ട് ജീവനും മാനവും പോകാതെ രക്ഷപെട്ടു. അതിലും വലിയ അപകടം ആണ് ഇനി നമ്മെ കാത്തിരിക്കുന്നത്.
                                                                  "ഓട്ടോറിക്ഷ " യില്‍ കയറാതെ ഇന്ന് ജീവിക്കാന്‍ പ്രയാസം ആണ്. മുന്തിയ  കാര്‍ ഉള്ളവര്‍ക്കും ചിലപ്പോള്‍ ഓട്ടോയെ ശരണം പ്രാപിക്കേണ്ടി വരാം. ഏറ്റവും ജനകീയമായ ഈ വാഹനം ഇന്ന് ഒരു പീഡനോപാധി കൂടി ആയി മാറിയിരിക്കുന്നു. കേരളത്തില്‍  സ്ത്രീകള്‍ ഭയപ്പെടേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ "ഓട്ടോ"യും സ്ഥാനം പിടിച്ചു. എല്ലാ ഓട്ടോയും അല്ല എന്നു വ്യക്തമായിത്ത ന്നെ പറയട്ടെ. രണ്ടാഴ്ച മുന്‍പാണ് തിരുവല്ലയില്‍ ഒരു നേഴ്സിനെയും കൊണ്ട് ഒരു ഓട്ടോക്കാരന്‍ പാഞ്ഞത്. അവരുടെ വീടിനടുത്തെത്തിയിട്ടും നിര്‍ത്താതെ പാഞ്ഞ ഓട്ടോയില്‍ നിന്നും സ്വന്തം മാനം രക്ഷിക്കാന്‍ വേണ്ടി എടുത്തു ചാടിയ അവർ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ഓട്ടോക്കാരനെ പതിവ് പോലെ പോലീസ് പിടിച്ചു.അതിനി നീണ്ട കഥയായി തുടരും.അയാള്‍ വീണ്ടും വഴിയില്‍ ഇറങ്ങും അടുത്ത ഇരയെ തേടി.
                                                           അടുത്തത് കട്ടപ്പനയില്‍ ആണ്.ഈ ഓട്ടോക്കാരന്‍ കുറച്ചു കൂടി കടത്തി വെട്ടി.തിരുവല്ലാക്കാരന്‍ നേഴ്സിനെയും കൊണ്ടാണ് പാഞ്ഞതെങ്കില്‍ ഇയാള്‍ പാഞ്ഞത് ഒരു ഡോക്ടറേയും കൊണ്ടാണ്.പക്ഷെ വനത്തിലേക്ക് കടക്കുന്നതിനു മുന്‍പ് അവര്‍ വണ്ടിയില്‍ നിന്നും ചാടിയത് കൊണ്ട് സാരമായ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂ. ജീവനും മാനവും തിരികെകിട്ടി. അവരും ചികിത്സയില്‍ ആണ്. ഇത്രയും ഗുരുതരമായ രോഗം പിടിച്ച ഒരു സമൂഹം ആയി നാം അധ:പതിച്ചതില്‍ സങ്കടപ്പെടാനേ നിവര്‍ത്തിയുള്ളൂ.vസാംസ്കാരികമായി നാം എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യം ഉറക്കെ ചിന്തിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു. നമുക്ക് മദ്യപാനവും രാഷ്ട്രീയവും വളരെ പഥ്യമാണല്ലോ. അതിനു എന്തെങ്കിലും കുറവ് വന്നാല്‍ നമ്മള്‍ പ്രതികരിക്കും. നമ്മുടെ മക്കളും സഹോദരിമാരും അമ്മമാരും തെരുവില്‍ ഇറങ്ങാന്‍ ഭയപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോൾ നാം ഇങ്ങനെ നിഷ്ക്രിയരായിരുന്നാല്‍ മതിയോ. സന്ധ്യ  കഴിഞ്ഞു സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന നാട്ടില്‍ ,സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് അസമയത്തു വെളിയില്‍ ഇറങ്ങേണ്ടി വരുന്ന  സഹോദരികളേ , ഞാനുള്‍പ്പെടുന്ന ഈ സമൂഹത്തിനോട് പൊറുക്കുക. നിങ്ങള്‍ക്കു വേണ്ടി ഒരു വെള്ളി വെളിച്ചം കാട്ടി തരാന്‍ ഇന്നത്തെ കേരളീയ സമൂഹം അശക്തമാണ്. തന്നെയല്ല, ഇവിടുത്തെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും ചിലപ്പോൾ ഒക്കെയേ ചെവിയും കണ്ണും തുറക്കുകയുള്ളൂ.. 
                                                                      

Sunday 20 March 2011

റാഗ്ഗിങ്ങും കൗണ്ടർ റാഗ്ഗിങ്ങും.

വിദൂരങ്ങളിലെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ തെളിമയോടെ നില്‍ക്കും.പ്രത്യേകിച്ച് വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍.. അങ്ങിനെയുള്ള ഒരു അനുഭവമാണ് ഇന്നലത്തേത് പോലെ ഓര്‍ക്കുന്നത്. എഴുപതുകളുടെ ആരംഭകാലം. ആലപ്പുഴയിലെ സ്കൂള്‍ വിദ്യാഭ്യാസം  പത്താം ക്ലാസ് കൊണ്ട് അവസാനിച്ചു. ഇനി പ്രീ ഡിഗ്രി. അതിന്, നാല് കിലോമീറ്റർ അകലെയുള്ള എസ് .ഡി . കോളേജില്‍ ചേരണം. നാടിന്റെ നട്ടെല്ല് പോലെ തെക്ക്-വടക്കായി  കിടക്കുന്ന എന്‍ . എച് .47 റോഡിന്റെ സൈഡില്‍  ആലപ്പുഴയുടെ തെക്ക് മാറിയാണ് കോളേജ്. അവിടെ നിന്നും വീണ്ടും ആറ് കി. മി. തെക്ക് മാറി വണ്ടാനം മെഡിക്കല്‍  കോളേജ്. ഇന്നത്തെപ്പോലെ പ്ലസ് ടു എന്ന് പറഞ്ഞു സ്കൂളില്‍ തന്നെ ചടഞ്ഞു  കൂടേണ്ട കാര്യം അന്നില്ലായിരുന്നു. പത്താം ക്ലാസ് ജയം തന്നെ വലിയ കാര്യമായിരുന്ന കാലം. തന്നെയല്ല, സ്കൂളിൽ നിക്കറും ഷര്‍ട്ടും ആയിരുന്നു വേഷം. അന്ന് നികറിട്ട്  പോകാൻ നാണിക്കേണ്ടാത്ത കാലമാണ്. പക്ഷെ കോളേജില്‍ അന്ന്  വേഷം മുണ്ടും ഷര്‍ട്ടും ആയിരുന്നു. പാന്റ്സ് അത്ര ആയിട്ടില്ല. അങ്ങനെ ഞാനും മുണ്ടും ഷര്‍ട്ടും അണിഞ്ഞു കോളേജ് കുമാരനായി. സ്കൂളിലെ പോലെ ചൂരലും കൊണ്ട് നടക്കുന്ന മാഷന്മാരെ പേടിക്കേണ്ട. ക്ലാസില്‍ കയറിയാലും കൊള്ളാം കയറിയില്ലേലും കൊള്ളാം, ഒരു കുഴപ്പവും ഇല്ല. സര്‍വ്വതന്ത്ര സ്വാതന്ത്ര്യം. ഈ കോളേജും പ്രസിദ്ധമാണ്. കലാകേരളത്തിന് ശ്രീകുമാരൻതമ്പിയെയും പദ്മരാജനെയും ഫാസിലിനെയും നെടുമുടി വേണുവിനെയും കാവാലത്തിനെയും ഒക്കെ സംഭാവന ചെയ്ത കോളേജ് . അന്ന് ആലപ്പി അഷറഫ് മിമിക്രിയുടെ ബാലപാഠം ഞങ്ങളുടെ പുറത്താണ്  പയറ്റിയത്. പഠനം നന്നായി പോകുന്ന കാലം. അന്ന് ഇന്നത്തെ പോലെ സാങ്കേതിക , മെഡിക്കല്‍ പഠനത്തിനു പ്രവേശന പരീക്ഷയും പിന്നെയുള്ള മാമാങ്കവും ഒന്നുമില്ല. നല്ല മാര്‍ക്കോടെ പ്രീ ഡിഗ്രീ പാസ്സായാല്‍ പ്രവേശനം കിട്ടുമായിരുന്നു. അങ്ങനെ ഞങ്ങളുടെ കോളേജില്‍ നിന്നും പാസ്സായി പോയ പലരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നും ഉണ്ടായിരുന്നു. അങ്ങെനെയിരിക്കെ ആ വർഷം ഞങ്ങളുടെ കോളേജില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ഏതാനും വിദ്യാര്‍ഥികള്‍  വളരെ ക്രൂരമായി റാഗ് ചെയ്യപ്പെട്ടു  എന്ന് റിപ്പോര്‍ട്ട് വന്നു.അന്നത്തെ കാലത്ത് ഈ തരത്തിലുള്ള കാടത്തം  കൊണ്ട് ധാരാളം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതികരണം അനിവാര്യമായിരുന്നു. അന്ന് മെഡിക്കല്‍ കോളേജ് വണ്ടാനത്തും , അവരുടെ ആശുപത്രി ആലപ്പുഴയിലും ആയിരുന്നു.  അത്  കൊണ്ട് അവരുടെ ബസ്സുകള്‍ ഞങ്ങളുടെ കോളേജിന്റെ മുന്‍പില്‍ കൂടിയാണ് ഓടിയിരുന്നത്. നല്ല ഉച്ച സമയത്താണ്  അവരുടെ ബസ്സിന്റെ വരവ്. അന്ന് ഒന്നിന് പിറകെ ഒന്നായി വന്ന  രണ്ടു  ബസ്സുകള്‍ തടഞ്ഞു നിര്‍ത്തി. പെണ്‍കുട്ടികളെ ബസ്സില്‍ ഇരിക്കാന്‍ അനുവദിച്ചു. രണ്ടു ബസ്സില്‍ നിന്നുമായി ഏകദേശം അന്‍പതോളം ആണ്‍കുട്ടികളെ വഴിയില്‍ ഇറക്കി സൈഡില്‍ വെയിലത്ത്‌ വരിയായി നിര്‍ത്തി,അടിവസ്ത്രം മാത്രമായി. ഏതാണ്ട്  ഒരു മണിക്കൂര്‍ അങ്ങനെ കടന്നു പോയി. അപ്പോള്‍ അതാ വരുന്നു ഇടി വണ്ടി എന്നറിയപ്പെടുന്ന പോലീസ്സ് വണ്ടി. ഞങ്ങളെല്ലാം ഓടി കാമ്പസ്സില്‍ കയറി. കാരണം, റോഡില്‍ കിട്ടിയാല്‍ നല്ല ചുട്ട അടി ഉറപ്പായിരുന്നു.അങ്ങെനെ ഞങ്ങള്‍ കൌന്ടെര്‍ റാഗിങ്ങ് നടത്തി.വിജയകരമായി.അടുത്ത ദിവസ്സം രാവിലെ കഥ മാറി.ഞങ്ങളുടെ കോളെജിലേക്ക് വരാന്‍ ബസ് കാത്തു നിന്ന രണ്ടു  കുട്ടികളെ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ അവരുടെ കാമ്പസ്സിലേക്ക് ബലമായി പിടിച്ചു കൊണ്ട് പോയി എന്ന് വാര്‍ത്ത പരന്നു.ഉടനെ തന്നെ അവരെ മോചിപ്പിക്കാന്‍ മെഡിക്കല്‍ കോളെജിലേക്ക് പോകാന്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ തയ്യാറായി.  അങ്ങെനെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ലോറികളില്‍  പോലും പിടിച്ചു കയറി വിദ്യാര്‍ഥികള്‍ പുറപ്പെട്ടു.ഞാന്‍ വലിഞ്ഞു നിന്നു.എങ്കിലും പോകുന്നവര്‍ക്ക് അവിടെ ചെന്നാല്‍ എറിയാനുള്ള കല്ലും മറ്റും വണ്ടികളില്‍ ഇട്ടു കൊടുക്കാന്‍ ഞാനും കൂടി.കുട്ടികള്‍ പോയി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കാമ്പസ്സില്‍ കയറി.ഇനി പോയവര്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ.വിവരങ്ങള്‍ അറിയാന്‍ ആരെങ്കിലും തിരിച്ചു വരണം.ഇന്നത്തെ പോലെ മൊബൈല്‍ ഫോണിന്റെ  കാലമല്ലല്ലോ.ലാന്‍ഡ്‌ ഫോണ്‍ പോലും വിരളം.പക്ഷെ  ഒരു അര മണിക്കൂറിനുള്ളില്‍ മൂന്നു നാലു ഇടിവണ്ടികള്‍ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പാഞ്ഞു പോകുന്നത് കണ്ടു.അപ്പോള്‍ എനിക്ക്  തോന്നി , പോകാതിരുന്നത് നന്നായി എന്ന്.അന്നാണെങ്കില്‍ നിക്കറിട്ട  പോലീസുകാരാണ്,എത്ര ദൂരവും ഓടിച്ചിട്ട്‌ തല്ലും. എന്തായാലും പോയ കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് മുന്‍പ്  തന്നെ അവിടെ പോലീസ് പാഞ്ഞെത്തി.ആരും അടി കൊള്ളാന്‍ നിന്നില്ല.മെയിന്‍ റോഡ്‌ വിട്ടു ,  കിട്ടിയ വഴികളിലൂടെ യും പറമ്പു കളിലൂടെയും പാഞ്ഞു.ഉച്ച കഴിഞ്ഞപ്പോളാണ് ഓരോരുത്തരായി  തിരിച്ചു വന്നത്.അതൊരു കാഴ്ച തന്നെയായിരുന്നു. എല്ലാവരുടെയും പാദ രക്ഷകള്‍ നഷ്ടപ്പെട്ടു.പലരുടെയും ഉടുമുണ്ടും  പോയി.ചിലരുടെ ഷര്‍ട്ട് കീറി.എന്നാലും ഒരു തിന്മയ്ക്കെതിരെ ഉള്ള  പോരാട്ടത്തില്‍ ആണല്ലോ ഇത് സംഭവിച്ചത്.പക്ഷെ അതിനു ശേഷം റാഗിങ്ങ് കുറഞ്ഞു എന്നുള്ള ശുഭ വാര്‍ത്തയും കിട്ടിത്തുടങ്ങി. ഇന്നത്തെ കുട്ടികള്‍ക്ക് അത്ര പ്രശ്നമില്ലല്ലോ.ഇപ്പോള്‍ റാഗിങ്ങ് ക്രിമിനല്‍ കുറ്റമല്ലേ? 
 

Sunday 6 March 2011

യു.ഡി.എഫും തെരഞ്ഞെടുപ്പുകാലവും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വി.എസ്.അച്ചുതാനന്ദന് ,സ്വന്തം പാര്ട്ടിയെക്കാലും കൂടുതല്‍ പിന്തുണ കിട്ടിയത് ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തു നിന്നാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.മുഖ്യമന്ത്രിയുടെ ഓരോ തീരുമാനത്തിനും, സ്വന്തം ആളുകള്‍ എന്തെങ്കിലും  പ്രതികരണം നടത്തുന്നതിന്  മുന്‍പ്  ചാടിക്കേറി  ഞാനാദ്യം എന്ന മട്ടിലാണ് ഏറ്റവും അനുകൂലമായ പ്രതികരണം നടത്തിക്കൊണ്ടിരുന്നത്.ഏതാണ്ട് ഒരു മാസം മുന്‍പ് വരെ ഇതായിരുന്നു സ്ഥിതി.കുഞ്ഞാലിക്കുട്ടിയുടെ തോക്ക് തിരിച്ചുപിടിച്ചുള്ള വെടി പൊട്ടിയിട്ടും ഇത് തന്നെയായിരുന്നു സ്ഥിതി.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക് കൂട്ടിനുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ നടപടികള്‍ പലതും സ്വന്തം പാര്‍ട്ടിക്കെതിരെ എന്നുതോന്നിക്കുന്ന രീതിയില്‍ ആയിരുന്നല്ലോ. ഇതിനു മുന്‍പ് കേരളം ഭരിച്ച ഒരു മുഖ്യമന്തിക്കും ഇത്രയും പ്രതിപക്ഷ  പിന്തുണ കിട്ടിക്കാണില്ല.മുഖ്യമന്ത്രിയും ,എതിരാളികല്ലാത്ത  രണഭൂമിയില്‍, രണ്ടു കക്ഷത്തിലും മസ്സില്‍ തിരുകി ആരുണ്ടെടാ  എന്നോട് പോരിനു വരാന്‍ എന്ന മട്ടില്‍ എക്സ്ട്രാ ടൈമില്‍ തുരു തുരാ  എതിര്‍ പോസ്റ്റില്‍ ഗോള്‍ കയറ്റി കൊണ്ടിരുന്നു.
 പക്ഷെ പാവം പിള്ളസാര്‍ അഴിക്കുള്ളിലായതോടെ ഞെട്ടിയത് പിള്ള സാര്‍ നേക്കാള്‍ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായിരുന്നുകാരണം ,തിരിഞ്ഞു  നോക്കിയപ്പോള്‍  ആണ് മനസ്സിലായത്‌ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണാണ് ഇതുവരെയും ഒലിച്ചു പോയ്കൊണ്ടിരുന്നത് എന്ന്. പിന്നെ ഒറ്റ  തിരിച്ചിലായിരുന്നു നേരെ മുഖ്യമന്ത്രിയുടെ മകന്റെ നേരെ. മുഖ്യ മന്ത്രിയുടെ  നേരെ  എറിയാനുള്ള  വടി കണ്ടു പിടിക്കാന്‍  ,നേരത്തെ തന്നെ അതിനെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള  ഹസ്സന്‍ സാറിനെ , ചുമതലപ്പെടുത്തി.പിന്നെ നോക്കാനുണ്ടോ , എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത് എന്ന കണക്കിലല്ലേ  ആരോപണ ശരങ്ങള്‍ പ്രവഹിച്ചു തുടങ്ങിയത്.അതുവരെ ഗോള്‍ എന്ന് അലറി  വിളിച്ചിരുന്ന  സഖാവ്‌ കടുത്ത  പ്രതിരൊധതിലുമായി.അങ്ങനെ , കഴിഞ്ഞ ലോകസഭ , മുന്‍സിപ്പല്‍  തെരഞ്ഞെടുപ്പുകളില്‍  ജനം പറയാതെ പറഞ്ഞ , ഭരണ മാറ്റം  വേണം  എന്ന  കാര്യം  ഈ  വോട്ടെടുപ്പില്‍  എങ്ങെനെ  നടക്കും  എന്നാണു  ഇനി  നോക്കാനുള്ളത്. ഇനി  ഒരു  ആശയുള്ളത്  മുഖ്യ  മന്ത്രിക്കു  മത്സരിക്കാന്‍  സീറ്റ്  കിട്ടാത്ത  അവസ്ഥയാണ്. അതിനുവേണ്ടി  മുട്ടിപ്പായി  പ്രാര്‍തിക്കേണ്ടി വരും. മുഖ്യമന്ത്രി വിശ്വാസി  അല്ലാത്തത്  കൊണ്ട്  പ്രാത്ഥന ഫലിക്കുമോ എന്നും അറിയില്ല.ഗൌരി അമ്മയാണെങ്കില്‍  കരുനാനിധിയെപ്പോലെ  നില്‍ക്കുകയാണ്. മുരളി  ആണെങ്കില്‍  ഞാന്‍ ഈ നാട്ടു കാരനെയല്ല  എന്ന മട്ടിലും.എന്തായാലും യുഡിഎഫ്  എത്തിപ്പെട്ടിരിക്കുന്ന   അവസ്ഥ അത്ര നല്ലതല്ല.വരുത്തി  വെച്ച  ദുരന്തം എന്ന് വേണമെങ്കില്‍ പറയാം.ഈ ദുരവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ പറ്റിയ ഒരു നേതാവും ഇല്ല  എന്നുള്ള സത്യവും നില നില്‍ക്കുന്നു. എന്തായാലും ഒരു രക്ഷകന്‍ അവതരിച്ചില്ലെങ്കില്‍  യുഡിഎഫ്  വിഷമിക്കും എന്നത് തീര്‍ച്ചയാണ്.

Thursday 24 February 2011

കെ.മുരളീധരന്റെ പുന.പ്രവേശം.

ശ്രീ കെ.മുരളീധരന്റെ പുന പ്രവേശനതിലൂടെ കേരളത്തിലെ കൊണ്ഗ്രെസ്സിനു ഒരുപുതു ജീവന്‍ കൈവരെണ്ടാതാണ്കാരണം നാല് വാക്ക് മുക്കാതെയും മൂളാതെയും ഉരുവിടാന്‍ കഴിവുള്ളനേതാക്കളുടെ പഞ്ഞം ആണവിടെമറുപക്ഷത്ത് ആനപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ സഖാവ്‌ വി . എസ്.നില്‍ക്കുമ്പോള്‍ ഇവിടെ ഒരു കാട്ടുപോത്തിനോളമെങ്കിലും വലിപ്പമുള്ള ഒരു എതിരാളി വേണ്ടേ? അധികാരം സ്വര്‍ണത്തളികയില്‍ വെച്ചു നീട്ടി നിന്നതാണു ജനംപക്ഷെ കുഞ്ഞാലിക്കുട്ടി വെച്ച നേരംകെട്ട നേരത്തെbവെടി സ്ഥാനം തെറ്റി കൊണ്ടത്‌ വലതുപക്ഷത്തിന്റെ സ്വപ്നങ്ങളുടെ നെഞ്ചത്താണ്അതിനെ തുടര്‍ന്നുള്ള ഗോഗുവ വിളികള്‍ ഇപ്പോഴും തുടരുകയാണ് താനുംഇതെല്ലാം കണ്ടു ജനം പേടിച്ചു വിരണ്ടിരിക്കുകയാണ്പിള്ളസാര്‍  അഴിയെണ്ണി  തുടങ്ങിയപ്പോൾത്തന്നെ  പലരുടെയും ഉറക്കം നഷ്ടപ്പെട്ടു എന്നതാണ് സത്യംഅപ്പോള്‍ ,തെങ്ങില്‍ നിന്ന്വീണയാള്‍ ചെയ്യുന്നതുപോലെ ,എന്തൊക്കെയോ വിളിച്ചു പറയുകയാണ്‌ പരസ്പരം ചെളി വാരിയേറില്‍ രണ്ടു കൂട്ടരുടെയും മുഖം ചെളിയാല്‍ വിക്രുതമാവുകയും ജനത്തിന് ആളെ മനസ്സിലാക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇരുപക്ഷത്തും മുന്‍ നിരയിലുള്ള ഏതാണ്ട് എല്ലാവരും ചെളിയില്‍ മുങ്ങി നില്‍കുമ്പോള്‍ ശ്രീമാന്‍മുരളിയുടെ മുഖം ശോഭയോടെ ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഇവിടെയാണ്‌ അദ്ദേഹത്തിന്റെപ്രസക്തിയും. വലതുപക്ഷത്തിനു വേണ്ടി മുന്നില്‍ നിന്ന് തേര് തെളിക്കാനുള്ള അവസരമാണ് ശ്രീമാന്‍ മുരളിയുടെമുന്നില്‍ തുറന്നു കിടക്കുന്നത്. ഇത്രയും ബഹളം നടന്നിട്ടും കമാന്ന് ഒരക്ഷരം ഉരിയാടാതെയുള്ള മുരളിയുടെനിലപാട് തന്നെ ശ്രദ്ദേയമാണ്. ലീഡറുടെ മകന്‍ ലീഡര്‍ തന്നെയാകും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള നീക്കങ്ങള്‍. എന്തായാലും രംഗത്തിറക്കിയാല്‍ ഈ വരുന്ന തെരഞ്ഞെടുപ്പിലെ അവഗണിക്കാന്‍ ആകാത്ത ഒരു ശക്തിയായിരിക്കും ശ്രീമാന്‍ മുരളീധരന്‍ എന്ന് തന്നെയാണ് ഇപ്പോള്‍തോന്നുന്നത്. അതായത് അദ്ദേഹത്തിന്റെ പുന പ്രവേശം തക്ക സമയത്ത് തന്നെ എന്ന് സാരം.. പക്ഷെ, മുക്കനും മൂളനും അതിന് അദ്ദേഹത്തെ അനുവദിക്കുമോ എന്നതാണ് നോക്കാനുള്ളത്.

Monday 7 February 2011

മാനം രക്ഷിക്കുവാന്‍ വേണ്ടി തീവണ്ടിയില്‍ നിന്ന് ചാടിയ സൗമ്യയെ വിധി വെറുതെ വിട്ടില്ല. ദുര്‍വിധി ഗോചാമിയുടെ രൂപത്തില്‍ അവളെ പിന്തുടര്‍ന്നു.ആ നരാധമന്‍ അവളെ പിച്ചിച്ചീന്തി.മാരകമായ മുരിവേല്‍പിച്ച്ചു.
ഒറ്റക്കയ്യനായ ഇയാള്‍ കൂളായിട്ടു കടക്കുകയും ചെയ്തു. ഇയാള്‍ ചെയ്തത് ക്രൂരത തന്നെ സംശയം ഇല്ല. പക്ഷെ അതിനേക്കാള്‍ വലിയ ക്രൂരതയല്ലേ സഹയാത്രികര്‍ കാണിച്ചത്? ഒരു നിസ്സഹായയായ പെണ്‍കുട്ടിയുടെ നിലവിളി
അവര്‍ അവഗനിചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ മാന ഭംഗത്തില്‍ നിന്നെന്ഗിലും ആ സാധുവിനെ രക്ഷിക്കാന്‍
കഴിയുമായിരുന്നു. ഇനിയിപ്പോള്‍ ആരുടേയും സഹായം വേണ്ടാത്ത ഇടത്തേക്ക് അവള്‍ യാത്രയായി. മരണം അവളെ നിസ്സംഗരായ നമ്മുടെ ഇടയില്‍ നിന്ന് രക്ഷപെടുത്തി. ഈ നിസ്സംഗത എത്ര ഭീകരമായ അവസ്ഥയിലേക്കാണ് നമ്മെ ഇനിയും കൊണ്ടെത്തിക്കുക എന്നത് ചിന്തിക്കുമ്പോള്‍ തന്നെ ഭയമാകുന്നു.ഈ മരണം, അല്ല രക്തസാക്ഷിത്വം കൊണ്ട് നമ്മുടെ കണ്ണ് തുറക്കുമെങ്കില്‍ ഇനിയും ഇങ്ങെനെയുള്ള അരുകൊലകള്‍ തടുക്കുവാന്‍ സാധിക്കുമായിരുന്നു. മുന്‍പും പലര്‍ക്കും ഈ അനുഭവം ഉണ്ടായെങ്കിലും ഇത്ര ഭീകരമായ അവസ്ഥയില്‍ എത്തിയിരുന്നില്ല. ഓരോ അനാസ്ഥകള്‍ വെളിയില്‍ വരാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഇങ്ങെനെയുള്ള കുരുതികള്‍ വേണ്ടി വരുന്നുവെങ്കില്‍ നമ്മുടെ സംവിധാനത്തിന് എന്തോ വലിയ തകരാറുകള്‍ ഉണ്ടെന്നു വേണം അനുമാനിക്കാന്‍.ഇനിയിപ്പോള്‍ നാല് ദിവസത്തേക്ക് ഭയങ്കര സുരക്ഷാ രീതികള്‍ ഒക്കെ ആയിരിക്കും. ജനം ഇത് മറന്നു കഴിയുമ്പോള്‍ വീണ്ടും തഥൈവ. റെയില്‍ വെയും സംസ്ഥാന സര്കാരും പ്രഖ്യാപിച്ച നടപടികള്‍ ഒരു ജലരെഖയാകാതെ നടപ്പിലായാല്‍ നന്നായിരുന്നു.ഇനിയും ഈ വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കെട്ടെ.കല്യാനപന്തലിന്നു പകരം മരണപ്പന്തല്‍ ഉയരാതിരിക്കട്ടെ.

Saturday 22 January 2011

ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ മാമാന്ഗം


നാം ഇപ്പോള്‍ ഒരു ഷോപ്പിംഗ്‌ മാമാന്ഗം കൂടി ആഘോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് മനസ്സില്‍ ഉയര്‍ന്നു വരുന്ന
സംശയമാണ് ഈ കുറിപ്പിന് കാരണം. ഇത് ആര്‍ക്കുവേണ്ടിയുള്ള ഉത്സവമാണ്?ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതോ?
അതോ കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ളതോ? കാരണം നല്ല ശതമാനം ജനങ്ങള്‍ ഇതില്‍ നിന്ന് പുറത്താണ്.കുറഞ്ഞത്‌
രണ്ടായിരം രൂപയുടെ എങ്കിലും വാങ്ങല്‍ നടത്തിയാലെ ഒരു കൂപന്‍ കിട്ടുകയുള്ളൂ.കൂടുതല്‍ കൂടുതല്‍ വാങ്ങി
ഭാഗ്യപരീക്ഷണം നടത്താന്‍ കഴിവുള്ള എത്ര ജനങ്ങള്‍ ഉണ്ട്? ഇത് ഉത്തരേന്ത്യന്‍ ഉള്പാതകരെയും കച്ചവടക്കാരെയും
മാത്രമാണ് സഹായിക്കുന്നത്.ഇവിടെ ഉത്പാദനം വട്ടപ്പൂജം ആണല്ലോ . എല്ലാം പുറത്തു നിന്ന് വരണ്ടേ?
ഗള്‍ഫ്കരും മറ്റും വിയര്‍പ്പൊഴുക്കി അയക്കുന്ന പണമാണ് വിയര്‍പോഴുക്കാതെ പുറത്തുള്ളവര്‍ കൊണ്ടുപോകുന്നത്.
ഇതിനു എന്നാണ് ഒരു അവസാനം? ജനങ്ങള്‍ എന്ന് കാര്യങ്ങള്‍ മനസ്സിലാക്കും?ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
നൂറു ശതമാനം സാക്ഷരതയുടെ പരിണാമം ഇതാണോ?നല്ല ശതമാനം ജനങ്ങളെ പുറത്തു നിര്‍ത്തിയുള്ള ഈ കളി
ഇവിടെ തുടരണോ? ഇത് ആര് ഉറക്കെ പറയും? ജനശബ്ദം മൊത്തവില്ല്ക്ക് എടുത്തിട്ടുള്ള രാഷ്ട്രീയ ക്കാര്‍ എന്തെ
നിശബ്ദരായിരിക്കുന്നു?

Wednesday 19 January 2011

എനിക്കും പറയാനുണ്ട്‌

ഈ പുതു വര്‍ഷത്തില്‍ ബ്ലോഗിങ്ങ് ആരംഭിക്കാന്‍ സന്തോഷമുണ്ട്. പക്ഷെ നിയമം അനുസരിച്ച് ജീവിക്കുന്ന സാധാരണ പൌരനു സന്തോഷിക്കാന്‍ വകയുണ്ടോ ? ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ അതാണ് നമ്മെ ബോധിപ്പിക്കുന്നത്‌ . എവിടെ നോക്കിയാലും അഴിമതി സട കുടഞ്ഞാടുകയല്ലേ ? ഇതിനിടയില്‍ പ്രത്യാശയുടെ കൈത്തിരി കാണാനുണ്ടോ ? . ഒന്നിനുപിറകെ ഒന്നായി വന്‍ അഴിമതിക്കഥകള്‍ പുറത്തു വരുന്നു. ചില ചാനലുകള്‍ നിരന്തരം ആഘോഷിക്കുന്നു .
ചില അച്ചടി മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിക്കുന്നു. സത്യം അറിയാന്‍ ജനം പായുന്നു. ഏറ്റവും രസകരമായ വസ്തുത ആരോപണ വിധേയര്‍ മൌനം പാലിക്കുന്നു എന്നതാണ് . ആര് കുരച്ചാലും പ്രശ്നമില്ല , ഞങ്ങള്‍ മിണ്ടില്ല.
കാരണം ഒരാഴ്ച കഴിയുമ്പോള്‍ ജനം വേറെ വാര്‍ത്തയുടെ പിറകെ പോകും. ഇപ്പോള്‍ ഒരു കഥ കത്തി നില്‍കുമ്പോള്‍
തന്നെ അടുത്ത കഥ വരവായി. അതുകൊണ്ട് ഈ കഥകള്‍ക് ഒരാഴ്ച മാത്രം ആയുസ്.